Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട് വെെകിയതിന്റെ ഉത്തരവാദിത്തം വിവരാവകാശ കമ്മീഷന്; റിപ്പോർട്ടിന്മേൽ ബുധനാഴ്ച ഹിയറിംഗ്
Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ജനങ്ങളുടെ അറിവിലേക്കായി പുറത്തേക്ക് വിടണ്ട എന്നത് കമ്മീഷന്റെ തീരുമാനമായിരുന്നു. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് പുറത്തുവിടാതിരുന്നത്.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറത്തുവരാത്ത വിവരങ്ങൾക്കായുള്ള അപ്പീലിൽ ബുധനാഴ്ച ഹീയറിംഗ് നടത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൾ ഹക്കീബ് പറഞ്ഞു. റിപ്പോർട്ട് പുറത്തുവരാൻ നാലര കൊല്ലം വെെകിയതിലെ പൂർണ ഉത്തരവാദിത്തം വിവരാവകാശ കമ്മീഷനാണ്. വ്യക്തിവിവരങ്ങൾ ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. പൂഴ്ത്തി വച്ചു എന്ന അഭിപ്രായം കമ്മീഷന് ഇല്ലയെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
”സെക്കന്റ് അപ്പീൽ തന്നവർക്കായി ഒക്ടോബർ 9-ന് ഹിയർറിംഗ് വിളിച്ചിട്ടുണ്ട്. നാലര കൊല്ലം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവരാതെ ഇരുന്നതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മീഷനാണ്. റിപ്പോർട്ടിലെ വിവരങ്ങൾ ജനങ്ങളുടെ അറിവിലേക്കായി പുറത്തേക്ക് വിടണ്ട എന്നത് കമ്മീഷന്റെ തീരുമാനമായിരുന്നു. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് പുറത്തുവിടാതിരുന്നത്. കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലാത്തതും വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കാത്തതുമായ വിവരങ്ങളാണ് നിയമമനുസരിച്ച് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേൽ സാക്ഷിമൊഴികള്‍ ഇല്ലാത്തതിനാല്‍ നടപടി എടുക്കാന്‍ സാധിക്കില്ലെന്ന സര്‍ക്കാര്‍ വാദം കള്ളമെന്ന് തെളിയിക്കുന്ന വിവരാവകാശരേഖ പുറത്തുവന്നു. മാതൃഭൂമി ന്യൂസാണ് രേഖ പുറത്തുവിട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് ആധാരമായ മൊഴിപകർപ്പുകൾ സർക്കാരിന്റെ കെെവശമുണ്ടോ എന്നാണ് സാംസ്കാരിക വകുപ്പിന് നൽകിയ വിവരാവകാശ രേഖയിലെ ചോദ്യം. ഉണ്ടെന്നാണ് ലഭിച്ച മറുപടി.
സർക്കാരിന് കെെമാറിയിരിക്കുന്ന റിപ്പോർട്ടിൽ അനുബന്ധ രേഖകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സാസ്കാരിക വകുപ്പ് നൽകിയിരിക്കുന്ന മറുപടി. ഏതെങ്കിലും ഘട്ടത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടും അനുബന്ധ മൊഴികളും പൊലീസിന് കെെമാറിയിരുന്നോ എന്ന ചോദ്യത്തിനും അതേ എന്നായിരുന്നു മറുപടി. വനിതാ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2021 ജൂലെെയിൽ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് റിപ്പോർട്ട് രഹസ്യമായി കെെമാറിയിരുന്നേന്നും മാതൃഭൂമി ന്യൂസിന് ലഭിച്ച രേഖയിൽ വ്യക്തമാക്കുന്നു.
വിശദമായ റിപ്പോർട്ട് അല്ലാത്തതിനാൽ നടപടിയെടുക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ വാദം. പൊലീസിന് റിപ്പോർട്ട് മാത്രമാണ് കെെമാറിയിരിക്കുന്നത് എന്നത് റിപ്പോർട്ടിൽ വ്യക്തമാണ്. റിപ്പോർട്ടിന്മൽ ഹെെക്കോടതി ഇടപെട്ടതിന് ശേഷമാണ് അനുബന്ധ റിപ്പോർട്ടുകൾ ഡിജിപിക്ക് കെെമാറിയതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. ഇതോടെ നാല് വർഷം സർക്കാർ എന്തിന് മൗനം പാലിച്ചുവെന്ന ചോദ്യവും പ്രസക്തമാവുകാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹേമ കമ്മിറ്റി മുൻപാകെ പരാതിക്കാരുടെ വെളിപ്പെടുത്തൽ എന്ന രീതിയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങൾക്ക് ഹെെക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണ പുരോഗതി മാധ്യമങ്ങളെ പ്രത്യേക പൊലീസ് സംഘം അറിയിക്കണമെന്നും ഇത് ലംഘിച്ച് മാധ്യമങ്ങൾ ബന്ധപ്പെട്ടാൽ തെളിവ് സഹിതം കോടതിയെ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. പ്രത്യേക പൊലീസ് സംഘത്തിനാണ് ഹൈക്കോടതിയുടെ നിർദേശം. റിപ്പോർട്ടിന്മേലുള്ള വാർത്തകൾ കോടതി ഉത്തരവിന് വിരുദ്ധമായി ചെയ്താൽ ഗൗരവമായി കാണുമെന്നും കോടതി അറിയിച്ചു.