5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kaviyoor Ponnamma : കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും; രാവിലെ 9 മുതൽ പൊതുദർശനം

Kaviyoor Ponnamma’s Funeral Details:രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനം നടക്കും. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങൾ ഇവിടെയെത്തി ആദരാഞ്ജലി അർപ്പിക്കും. വൈകീട്ട് നാലുമണിക്ക് ആലുവ കരിമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

Kaviyoor Ponnamma : കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും; രാവിലെ 9 മുതൽ പൊതുദർശനം
കവിയൂർ പൊന്നമ്മ (image credits: social media)
Follow Us
sarika-kp
Sarika KP | Published: 21 Sep 2024 09:19 AM

കൊച്ചി: ചുവന്ന പൊട്ടും നിറഞ്ഞ ചിരിയും ഇനി ഓർമ്മകളിൽ മാത്രം അവശേഷിപ്പിച്ച് മലയാളികളുടെ അമ്മ മനസ്സിനു നാട് ഇന്ന് വിട നൽകും. രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനം നടക്കും. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങൾ ഇവിടെയെത്തി ആദരാഞ്ജലി അർപ്പിക്കും. വൈകീട്ട് നാലുമണിക്ക് ആലുവ കരിമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

കഴിഞ്ഞ ദിവസം വൈകീട്ട് അ‌ഞ്ചരയോടെ എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. അർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു കവിയൂർ പൊന്നമ്മയ്ക്ക് കാൻസർ സ്ഥിരീകരിക്കുന്നത്. ആദ്യ പരിശോധനയിൽ തന്നെ സ്റ്റേജ് 4 കാൻസർ ആണ് കണ്ടെത്തിയത്. സെപ്തംബർ 3 ന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ചിച്ചതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.

Also read-Kaviyoor Ponnamma: ‘മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല, ജീവിക്കുക തന്നെയായിരുന്നു’; കവിയൂർ പൊന്നമ്മയുടെ മരണത്തിൽ വിതുമ്പുന്ന വാക്കുകളുമായി മോഹൻലാൽ

അതേസമയം കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നിരവധി സിനിമ താരങ്ങളാണ് രം​ഗത്ത് എത്തുന്നത്. മോഹൻലാൽ മമ്മൂട്ടി അടക്കമുള്ള മുൻനിരനടന്മാർ അടക്കം ദുൽഖർ സൽമാൻ, ടൊവിനോ തോമസ് പോലെയുള്ള യുവതാരങ്ങൾ വരെ ആദരാജ്ഞലികളർപ്പിച്ച് രം​ഗത്ത് എത്തി. ചില നഷ്ടങ്ങൾ ഹൃദയത്തോട് വളരെ ചേർന്നു നിൽക്കുന്നതാണെന്ന് നടി മീരാ ജാസ്മിൻ കുറിച്ചു. അജു വർഗീസ്, സംവൃത സുനിൽ, പൃഥിരാജ്, ഇന്ദ്രജിത്, പൂർണിമ, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, മല്ലിക സുകുമാരൻ, സുരഭിലക്ഷ്മി, സുരാജ് വെഞ്ഞാറമ്മൂട്, ബിജു മേനോൻ, നിഖില വിമൽ, അപർണ ബാലമുരളി, ഭാമ തുടങ്ങിയവരും ആദരാജ്ഞലികളർപ്പിച്ചു.

കെപിഎസി നാടകങ്ങളിലൂടെ അഭിനയ രം​ഗത്ത് എത്തിയ കവിയൂർ പൊന്നമ്മ നാന്നൂറിലധികം സിനിമകളിലാണ് അഭിനയിച്ചത്. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്‌സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. ഇതിനു പിന്നാലെയാണ് കെപിഎസിയിലേക്ക് എത്തുന്നത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് അമ്മ വേഷങ്ങളിൽ തിളങ്ങി. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് 79 വയസിൽ കൊച്ചിയിൽ മരണത്തിന് കീഴടങ്ങിയത്.

Latest News