Siddique: ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്; അറിയിച്ചത് അഭിഭാഷകൻ മുഖേന
Actor Siddique Ready to Face Questioning by SIT: അഭിഭാഷകൻ മുഖേന മെയിൽ വഴിയാണ് സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചത്.
കൊച്ചി: ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ച് നടൻ സിദ്ദിഖ്. അഭിഭാഷകൻ മുഖേന മെയിലിലൂടെയാണ് സിദ്ദിഖ് ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചത്. നടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ചതിനെ തുടർന്നാണ് പുതിയ നീക്കം. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് അന്വേഷണ സംഘം സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത്.
അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് തന്നെ സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ നടനെതിരെ ചില സാഹചര്യ തെളിവുകൾ ലഭിച്ചിരുന്നു. ഇതിനിടെ, മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കോടതി ഹർജി തള്ളുകയായിരുന്നു.
ALSO READ: ഇനി ഒളിവ് ജീവിതത്തിന് വിട; സിദ്ദിഖ് കൊച്ചിയിൽ അഭിഭാഷകരെ കാണാൻ എത്തി
അതിനു പിന്നാലെ, ഒളിവിൽ പോയ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചു. ഇതേതുടർന്ന് സിദ്ദിഖിനായി പോലീസ് തിരച്ചിൽ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസുകൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ, സിദ്ധിഖിനെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണമെന്ന് നിർദേശം നൽകികൊണ്ട് സുപ്രീംകോടതി കേസ് മാറ്റി വെച്ചു. തുടർന്ന് സിദ്ധിഖ് അഭിഭാഷകനെ കാണാനായി എറണാകുളത്തെത്തി.
എന്നാൽ, സിദ്ധിഖ് മടങ്ങി വന്നിട്ടും അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഇതുവരെ വിളിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിനായി എവിടെ വേണമെങ്കിലും ഹാജരാകാൻ തയ്യാറാണെന്നറിച്ച് നടൻ മെയിൽ അയച്ചിരിക്കുന്നത്. അതേസമയം, അന്വേഷണത്തിന് സഹകരിക്കാൻ തയ്യാറാണെന്ന് സിദ്ധിഖിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ കോടതിയെ അറിയിച്ചിരുന്നു. സുപ്രീംകോടതി മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോഴും, ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടൻ അറിയിച്ചത് നിർണായകമായേക്കും.