Jayasurya: ജയസൂര്യ 18 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തും; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി
actor jayasurya seeking anticipatory bail: സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ചൂഷ്ണങ്ങളും വ്യക്തമാക്കുന്നതായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇതിനു പിന്നാലെ നിരവധി പേരാണ് സിനിമയിലെ പ്രമുഖർക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. ഈ സമയത്ത് തന്നെ നടൻ ജയസൂര്യക്കെതിരെയും ലൈംഗികാതിക്രമ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെ യുവതി നൽകിയ പരാതിയിൽ നടനെതിരെ പരാതിയെടുത്തിരുന്നു. ഇപ്പോഴിതാ കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ലൈംഗികാതിക്രമം നടന്നുവെന്ന് യുവതി പറയുന്ന തിയതികളിൽ ഉൾപ്പടെ വൈരുധ്യമുണ്ടെന്ന് നടൻ ഹർജിയിൽ പറയുന്നു. വിദേശത്തായതിനാല്‍ എഫ്‌ഐആര്‍ നേരിട്ട് കണ്ടിട്ടില്ല. ഐപിസി 354 വകുപ്പുകള്‍ ചുമത്തിയതിനാല്‍ ഓണ്‍ലൈനായി എഫ്‌ഐആര്‍ അപ്ലോഡ് ചെയ്തിട്ടുമില്ല. സെപ്റ്റംബര്‍ 18ന് വിദേശത്ത് നിന്ന് മടങ്ങിവരും. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതും പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് ജയസൂര്യ ഹർജിയിൽ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്.
ജയസൂര്യക്കെതിരെയുള്ള ആരോപണം
2013 ല്‍ ജയസൂര്യ പ്രധാനകഥാപാത്രമായി എത്തിയ ‘പിഗ്മാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ശുചിമുറിയില്‍ പോയി വരും വഴി ജയസൂര്യ കടന്നുപിടിച്ചു എന്നാണ് നടിയുടെ ആരോപണം. എന്നാൽ ഇത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലായപ്പോള്‍ ജയസൂര്യ മാപ്പ് പറഞ്ഞുവെന്നും യുവതി പറയുന്നു. ഇതിനു പിന്നാലെ നടി പോലീസിൽ പരാതി നൽകിയിരുന്നു. സിനിമയിലെ ലൈംഗികാതിക്രമ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെയാണ് നടി മൊഴി നല്‍കിയിരുന്നത്. പരാതി നൽകിയതിനു പിന്നാലെ കൂത്താട്ടുകുളത്തെ പന്നിഫാമില്‍ പ്രത്യേക അന്വേഷണ സംഘം നടിയെ കൊണ്ടുപോയി തെളിവെടുത്തിരുന്നു.
സംഭവത്തിനു പിന്നാലെ പ്രതികരിച്ച് താരം തന്നെ രംഗത്ത് എത്തിയിരുന്നു. തനിക്ക് നേരെയുണ്ടായ പീഡനാരോപണങ്ങൾ തീർത്തും ദുഃഖത്തിലാഴ്ത്തിയെന്നും തന്നെ ചേർത്ത് നിറുത്തിയ ഒരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി പോയെന്നും നടൻ പറഞ്ഞിരുന്നു. പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. താനും തന്റെ കുടുംബവും ഒരു മാസത്തോളമായി അമേരിക്കയിലാണെന്നും ഇവിടെ നിന്ന് തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
അതേസമയം നടൻ ബാബുരാജും മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബാബുരാജിൻ്റെ ഇരുട്ടുകാനത്തുളള റിസോർട്ടിൽ വച്ചും ആലുവയിലെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതി സംസ്ഥാന പോലീസ് മേധാവിക്ക് ഇ മെയിൽ വഴി നൽകിയ പരാതി അടിമാലി പോലീസിന് കൈമാറുകയായിരുന്നു. യുവതിയിൽ നിന്ന് ഫോൺ വഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടി ബാബുരാജിൻ്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു.