യുവാക്കൾക്ക് റെയിൽവേ ജോലി അന്യമാകുമോ? വിരമിച്ചവരെ തിരിച്ചെടുക്കാൻ നടപടി | railway re-engaging retired employees, report says there are three lakh vacancies in the railways Malayalam news - Malayalam Tv9

Railway Recruitment: യുവാക്കൾക്ക് റെയിൽവേ ജോലി അന്യമാകുമോ? വിരമിച്ചവരെ തിരിച്ചെടുക്കാൻ നടപടി

Railway Re-engaging Retired Employees: സൂപ്പർവൈസർ തസ്തികകളടക്കം റെയിൽവേയിൽ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് ദൈനംദിന പ്രവർത്തനങ്ങളെ വരെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. പ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതുമൂലമുള്ള പ്രതിസന്ധി മറികടക്കാനാണ് കരാറടിസ്ഥാനത്തിൽ കൂടുതൽ നിയമനം നടത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.

Railway Recruitment: യുവാക്കൾക്ക് റെയിൽവേ ജോലി അന്യമാകുമോ? വിരമിച്ചവരെ തിരിച്ചെടുക്കാൻ നടപടി

Represental Image (Credits: Social Media)

Published: 

18 Oct 2024 08:10 AM

തൊഴിലിനായി കാത്തിരിക്കുന്ന നൂറുകണക്കിന് യുവാക്കളെ വെല്ലുവിളിയായി വിരമിച്ചവർക്ക് കൂട്ടത്തോടെ (Railway Re-engaging Retired Employees) പുനർനിയമനം നൽകാനൊരുങ്ങി റെയിൽവേ. ഇതുമായി ബന്ധപ്പെട്ട നടപടി ആരംഭിച്ചതായാണ് വിവരം. എന്നാൽ വിരമിച്ച ജീവനക്കാർ ധാരാളമായി തിരിച്ചെത്തുന്നത് പുതിയ നിയമനങ്ങളെ കാര്യമായി ബാധിക്കുകയും ചെയ്യും. നിലവിൽ മൂന്നുലക്ഷത്തോളം ഒഴിവുകൾ റെയിൽവേയിലുണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ റെയിൽവേ സോണുകളിൽ ഒഴിവുള്ള തസ്തികകളിലൊന്നും അടുത്തിടെയായി കാര്യമായ നിയമനങ്ങൾ നടന്നിട്ടില്ലെന്നതാണ് ഇതിന് കാരണം.

സൂപ്പർവൈസർ തസ്തികകളടക്കം റെയിൽവേയിൽ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് ദൈനംദിന പ്രവർത്തനങ്ങളെ വരെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. സുരക്ഷയെ ബാധിക്കുന്ന വിഭാഗങ്ങളിലൊഴികെ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ ഇപ്പോൾ നിയമിക്കുന്നുണ്ട്. പ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതുമൂലമുള്ള പ്രതിസന്ധി മറികടക്കാനാണ് കരാറടിസ്ഥാനത്തിൽ കൂടുതൽ നിയമനം നടത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ ആയിരക്കണക്കിന് യുവാക്കൾക്ക് ഇത് വലിയ വെല്ലുവിളിയാണ്. ഇതോടെ സ്ഥിരനിയമനങ്ങൾ നിലയ്ക്കുന്ന അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്.

ALSO READ: പരീക്ഷാ പേടി വേണ്ട, റെയിൽവേ തരും ജോലി; 2 ലക്ഷം വരെ ശമ്പളം വാങ്ങാം

വിരമിച്ചവർക്ക് കരാറടിസ്ഥാനത്തിൽ 65 വയസ്സുവരെ ജോലി ചെയ്യാനാകും. വിരമിക്കുന്ന സമയത്ത് വാങ്ങിയ ശമ്പളത്തിൽനിന്ന് പെൻഷൻതുക കിഴിച്ചുള്ള തുകയാകും ഇവർക്ക് വേതനമായി പിന്നീട് ലഭിക്കുക. കരാർകാലാവധി മുഴുവൻ ഇതേ ശമ്പളമാകും ലഭിക്കുന്നത്. പുതിയ നിയമനം നൽകിയാലുള്ള പിഎഫ് വിഹിതം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയൊക്കെ റെയിൽവേക്ക് ലാഭമാകുമെന്നതാണ് ഇതിലെ പ്രധാന ലക്ഷ്യം.

ഗസറ്റഡ് ഓഫീസർമാരുടേതല്ലാത്ത തസ്തികകളിലുള്ളവരെ മാത്രമേ പുനർനിയമനത്തിന് പരിഗണിക്കുകയുള്ളൂ. പരിശോധനാസമിതി അപേക്ഷകൾ വിലയിരുത്തിയാകും നിയമനം. കൂടാതെ വ്യക്തിയുടെ ശാരീരികക്ഷമത ഉറപ്പുവരുത്തിയശേഷമാകും ജോലിയിൽ പ്രവേശിപ്പിക്കുക. സുരക്ഷ, ഓപ്പറേഷൻ വിഭാഗങ്ങളിൽ പുനർനിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് യുക്തമായ തസ്തികകൾ നൽകാനും ജോലിയിലെ കാര്യക്ഷമത പരിശോധിക്കാനും സമിതികൾ രൂപവത്കരിക്കും.

സാമ്പത്തിക ഇടപാടുകൾ നടത്താനോ സുരക്ഷാ സർട്ടിഫിക്കറ്റുകൾ നൽകാനോ ഉള്ള അധികാരം ഇവർക്ക് നൽകില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങൾ റെയിൽവേ വെബ്സൈറ്റിലടക്കം പ്രസിദ്ധീകരിക്കാനും തീരുമാനമായിട്ടുണ്ട്.

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ