Kerala Welfare Pension: 62 ലക്ഷം പേർക്ക് 1600 രൂപ വീതം; സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു
Kerala Welfare Pension Distribution: സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പ്രതിമാസ ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഓണത്തിന്റെ ഭഗമായി മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 1600 രൂപവീതം 62 ലക്ഷത്തോളം പേർക്കാണ് ലഭിക്കുന്നത്. ഈ ആഴ്‌ചയിൽ തന്നെ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്നാണ് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക എത്തുക. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറുന്നതാണ്.
സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പ്രതിമാസ ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഓണത്തിന്റെ ഭഗമായി മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഈ സർക്കാർ വന്നശേഷം 32,100 കോടിയോളം രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്‌തത്. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നുണ്ട്. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 375.57 കോടി രൂപ സെപ്‌തംബർ വരെ കുടിശികയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.